Friday 25 October 2013

വ്യവസ്ഥയുടെ ചലനനിയമങ്ങളെ നിരാകരിക്കുന്നതാണ് സമരം

തുഷാർ നിർമ്മൽ സാരഥി 

(ജനകീയ സമരങ്ങളുടെ രാഷ്ട്രീയ രൂപീകരണം എന്ന വിഷയത്തെ സംബന്ധിച്ച് 2013 സെപ്റ്റംബർ കേരളീയം മാസികയിൽ പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണത്തിന്മേലുള്ള പ്രതികരണം - കേരളീയം  2013 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് . സി . ആർ . നീലകണ്ഠനുമായി നടത്തിയ ദീർഘ സംഭാഷണം അനുബന്ധമായി ചേർത്തിരിക്കുന്നു )

കേരളത്തിലെ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി എന്ന വിഷയം എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന ഒരു കാലമാണിത്. പല ഗ്രൂപ്പുകളുടെയും സംഘടനകളുടെയും ഒക്കെ മുൻകയ്യിൽ കേരളത്തിലെ ജനകീയ സമരങ്ങളുടെ ഒരു പൊതു പ്ലാറ്റ്ഫൊം ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ട്,ഇപ്പോഴും സജീവമായി നടക്കുന്നു.പക്ഷെ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഈ ശ്രമങ്ങളൊന്നും വിജയിച്ചതായി കണ്ടിട്ടില്ല.ഈ സാഹചര്യത്തിലാണ് കേരളീയം 2013 സെപ്തംബർ ലക്കം പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സി.ആർ.നീലകണ്‌ഠനുമായി നടത്തിയ ദീർഘ സംഭാഷണം പ്രസക്തമാകുന്നത്.കേരളത്തിൽ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ ഒക്കെ ഇടപെടുന്ന ഒരാളെന്ന നിലയിൽ,വെറും ഇടപെടലല്ല,അദ്ദേഹത്തിൻറെ തന്നെ ഭാഷയിൽ സമരങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന ഒരാളെന്ന നിലയിൽ നീലകണ്‌ഠൻറെ   അഭിപ്രായങ്ങൾ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ആദ്യം തന്നെ എന്താണ് "ജനകീയ സമരം" എന്ന പേരു കൊണ്ട് അർത്ഥമാക്കുന്നത് എന്ന് വ്യക്തമാകേണ്ടതുണ്ട്.അഭിമുഖത്തിൽ ഒരിടത്തും ഇത് വ്യക്തമാക്കപെടുന്നില്ല എന്ന ന്യൂനത നിലനിൽക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ജനകീയ സമരങ്ങളുടെ പൊതുരാഷ്ട്രീയ നിർമ്മിതിയെ അമൂർത്തമായ ഒരു സങ്കൽപ്പമായി സൗകര്യപൂർവ്വം വ്യാഖ്യാനിക്കാൻ നീലകണ്‌ഠനു കഴിയുന്നു.

കേരളജനതക്ക് മറ്റേതൊരു സമൂഹത്തെയും പോലെ സുദീർഘമായ ഒരു സമര ചരിത്രമുണ്ട്.എന്നാൽ 90 കളിൽ പുത്തൻ സാമ്പത്തിക നയത്തിന്റെ നടത്തിപ്പോടുകൂടികൂടിയാണ് ഇന്ന് ജനകീയ സമരങ്ങൾ എന്ന് നാം വിളിക്കുന്ന തരത്തിലുള്ള സമരങ്ങൾ വ്യാപകമാകുന്നത്.മുൻകാലങ്ങളിൽ നടന്നു വന്നിരുന്ന സമരങ്ങളിൽ നിന്നും  വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ മുൻകയ്യിൽ ഇന്ന് നടന്നുവരുന്ന സമരങ്ങളിൽ നിന്നും ഇത് വ്യത്യസ്തമാണ്.ഇന്നും രാഷ്ട്രീയ പാർടികളുടെ നേതൃത്വത്തിൽ ധാരാളം സമരങ്ങൾ നടക്കുന്നുണ്ട്,അവയിലെല്ലാം ജനങ്ങൾ പങ്കെടുക്കുന്നുമുണ്ടെങ്കിലും അവയെ നാം ജനകീയ സമരങ്ങൾ എന്ന വിവക്ഷയിൽ ഉൾപ്പെടുത്താറില്ല.ഏതെങ്കിലും പ്രാദേശികമായ പ്രശ്നങ്ങളിലോ,പ്രത്യേകമായ വിഷയത്തിലൊ ഊന്നി കക്ഷി രാഷ്ട്രീയ ഭേദമെന്യേ, വിഷയാധിഷ്ഠിതമായി,സ്വമേധയ സംഘടിക്കപ്പെട്ട ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ നേതൃത്വത്തിൽ/ മുൻകയ്യിൽ നടക്കുന്ന സമരങ്ങളെയാണ് ഇന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ജനകീയ സമരങ്ങൾ എന്നതു കൊണ്ട് അർത്ഥമാക്കുന്നതെന്നു സാമാന്യമായി പറയാം.

ഇത്തരം സംഘാടനത്തിന്റെ പ്രകടമായ പ്രത്യേകത, സമരത്തിൽ കേരളത്തിലെ ഇന്നത്തെ ഭരണ-പ്രതിപക്ഷ മുന്നണികളിലായി അണിനിരന്നിട്ടുള്ള വ്യവസ്ഥാപിത രാഷ്ട്രീയ പാർടികളുടെ (അവയെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെന്നാണ് നാം വിശേഷിപ്പിക്കാറ്.പക്ഷെ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന അജണ്ട ഇവക്കൊന്നും ഇല്ലാത്തതിനാലും തെരഞ്ഞെടുപ്പിലൂടെ അധികാരം കയ്യാളുക എന്ന മിനിമം അജണ്ടയിലൂന്നി  മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്യുന്നവയെന്ന നിലയിൽ അവയെ അധികാര വ്യവസ്ഥയുടെ ഭാഗമായ വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ എന്ന് വിളിക്കുകയാണ്‌ ഉചിതമെന്ന് തോന്നുന്നു.)അഭാവമാണ്.ഈ അഭാവം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്.   
കാരണം ഇന്ന് നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളുടെ ഉറവിടമെന്നു പറയുന്നത് ഇതേ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും അവ നേതൃത്വം നല്കുന്ന ഭരണകൂടങ്ങളും എല്ലാം ചേർന്ന് സംരക്ഷിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൂലധന കേന്ദ്രിതമായ,സാമൂഹികമായ അസമത്വത്തിലും അനീതിയിലും ഊന്നിയ, പരിസ്ഥിതി വിനാശകാരണങ്ങളായ,രാഷ്ട്രീയ-സാമ്പത്തിക-വികസന-സാമൂഹ്യ നയങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ നിലനിൽക്കുന്ന അധികാര വ്യവസ്ഥയെയും (വ്യവസ്ഥാപിത രാഷ്ട്രീയ പാർടികൾ ഉൾപ്പടെ) വ്യവസ്ഥയുടെ ചലനനിയമങ്ങളെയും നിരാകരിക്കുന്നതും എതിർക്കുന്നതുമായ ഒരു തലം കൂടിയുണ്ട്. എന്നാൽ ജനകീയ                 സമരങ്ങളുടെ ഈ നിരാകരണത്തിന്റെ വശത്തെ മറച്ചു വച്ചുകൊണ്ടാണ് നീലകണ്ഠൻ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയത്തെ കുറിച്ച്  സംസാരിക്കുന്നത്.


     
    
വ്യവസ്ഥയോടും,അധികാരഘടനയോടുമുള്ള ഈ നിരാകരനത്തിന്റെ വശം പക്ഷെ ഇന്ന് നടക്കുന്ന ജനകീയ സമരങ്ങളിൽ രാഷ്ട്രീയബോധമായി പരിവർത്തനപ്പെടുകയോ സ്വാംശീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.നീലകണ്‌ഠനെ പോലുള്ളവർ നിരാകരണത്തിന്റെ ഈ വശത്തെ പൂർണമായും അവഗണിക്കുകയും ജനകീയ സമരങ്ങളുടെ സത്തയിൽ നിന്നും ചോർത്തികളയുകയും സമരങ്ങൾക്ക്    കാരണമായ വ്യവസ്ഥയോടും  അധികാരഘടനയോടും ജനകീയ സമരങ്ങളെ കൂട്ടികെട്ടുകയുമാണ് ചെയ്യുന്നത്.ജനകീയ സമരങ്ങൾ വ്യവസ്ഥാവല്ക്കരിക്കപ്പെടുക എന്ന ദുരവസ്ഥയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  

അഭിമുഖത്തിൽ ഒരിടത്ത്,പ്രാദേശിക ഘടകങ്ങൾ പലപ്പോഴും സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നതായാണ് അനുഭവം എന്ന് അദ്ദേഹം പറയന്നു.മറ്റൊരിടത്ത് അദ്ദേഹം പറയുന്നത് സമരവും പൊതു സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളാണ് ജനകീയ സമരങ്ങളെ ഏകോപിപ്പിക്കുന്നതിനു തടസ്സമായി നിൽക്കുന്നത് എന്നാണ്.സമരത്തെ പൊതുസമൂഹത്തിൽ നിന്ന് അടർത്തിമാറ്റുന്ന സമീപനം അദ്ദേഹം അഭിമുഖത്തിലുടനീളം തുടരുന്നുണ്ട്."തദ്ദേശീയ സമൂഹത്തിനു ആ പ്രശ്നവുമായുള്ള കാര്യകാരണ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും പുറത്തുനിന്നെത്തുന്നവരുടെ ഇടപെടലിന്റെ യുക്തി.ഈ പൊരുത്തകേടാണ് പലപ്പോഴും 'ഹൈജാക്ക്'എന്നപേരിൽ  തെറ്റായി  വ്യാഖ്യാനിക്കപെടാറുള്ളത്.ഞാൻ പല സമരത്തിലും ഇടപെടുമ്പോഴും ഈ വൈരുദ്ധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്."..എന്ന് നീലകണ്ഠൻ പറഞ്ഞുവെക്കുമ്പോൾ അതിൽ,കാതികൂടത്തു ജൂലൈ 21 നു നടന്ന ലാത്തിച്ചാർജിനു കാരണം പുറത്തുനിന്നെത്തിയവരാണെന്ന വി.ഡി.സതീശന്റെയും ടി.എൻ.പ്രതാപന്റെയും ഭരണകൂടത്തിന്റെയും വ്യാഖ്യാനങ്ങളുടെ പ്രതിധ്വനിയാണ് മുഴങ്ങുന്നത്.      



വാസ്തവത്തിൽ നീലകണ്ഠൻ അഭിപ്രായപ്പെടുന്നതുപോലെ ജനകീയ സമരങ്ങളും പൊതുസമൂഹവും തമ്മിൽ ഏകോപനത്തിനു തടസ്സമാകുന്ന തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഒന്നും തന്നെയില്ല.ഇവിടെ നമ്മൾ കാണേണ്ടതും നീലകണ്ഠൻ കാണാത്തതോ കണ്ടിട്ടും കണാതിരിക്കുന്നതോ   ആയ വസ്തുത കേരളീയ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്ന പൊതുവായ ഭരണകൂട നയങ്ങളും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളും ഒരു പ്രത്യേക പ്രദേശത്തെയോ ഒരു പ്രത്യേക ജനവിഭാഗത്തെയോ പ്രത്യക്ഷത്തിൽ ദോഷകരമായി ബാധിക്കുമ്പോൾ ആണ് ജനകീയ സമരങ്ങൾ രൂപപ്പെടുന്നത് എന്നാണു.എന്നാൽ ഒരു വിഭാഗം ജനങ്ങളെ ദോഷകരമായി ബാധിക്കുമ്പോൾ തന്നെ സമൂഹത്തിൽ ഇതേ നയങ്ങളുടെ ഗുണഭോക്താക്കളായ മറ്റൊരു വിഭാഗവും ജനങ്ങൾക്കിടയിൽ ഉണ്ടാവാം.എന്നാൽ അന്തിമ വിശകലനത്തിൽ അവരും ഇതേ ഭരണകൂട നയങ്ങളുടെയും വ്യവസ്ഥിതിയുടെ ചലന നിയമങ്ങളുടെയും ഇരകളാക്കി മാറ്റപ്പെടുന്നുണ്ടെന്നു കാണാൻ കഴിയും. ഉദാഹരണത്തിന് കാതികൂടത്തു പ്രവർത്തിക്കുന്ന നീറ്റ ജലാറ്റിൻ കമ്പനി നടത്തി വരുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരായ സമരമെടുക്കാം.മലിനീകരണത്തിന്റെ ഇരകളായ നാട്ടുകാരാണ് സമരത്തിൽ അണിനിരക്കുന്നത്.കമ്പനി അടച്ചുപൂട്ടണമെന്ന മുദ്രാവാക്യം സമരസമിതി ഉയർത്തുമ്പോൾ കമ്പനി തൊഴിലാളികളെ  തൊഴിൽ  നഷ്ടത്തിന്റെ പേരിൽ സംഘടിപ്പിക്കാനും സമരത്തിനെതിരെ അണിനിരത്താനുമാണ് മാനേജ്മെന്റിന്റെ ഒത്താശയോടെ ട്രേഡ് യുണിയനുകൾ ശ്രമിക്കുന്നത്. വാസ്തവത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളിയുടെ പ്രശ്നത്തേക്കാൾ മൂലധനത്തിന്റെ ലാഭം ഇല്ലാതാകുന്നതാണ് കമ്പനി മാനേജുമെന്റിനെ വിഷമിപ്പിക്കുന്നത് എന്ന് വ്യക്തമാണ്.സൂക്ഷ്മമായ വിശകലനത്തിൽ ഇവിടെ തൊഴിലാളികളും സമരക്കാരും തമ്മിൽ ശത്രുതാപരമാവേണ്ട ഒരു വൈരുദ്ധ്യമല്ല.നിറ്റ ജലാറ്റിൻ കമ്പനി അവിടത്തെ തൊഴിലാളിയുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തു കൊണ്ടാണ് പ്രവർത്തിക്കുന്നത്.അതോടൊപ്പം തന്നെ കമ്പനി നടത്തുന്ന മലിനീകരണത്തിന്റെ ആദ്യ ഇരയും കമ്പനി തൊഴിലാളിയാണ്.ഈ വസ്തുത മനസ്സിലാക്കുകയും തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽ നഷ്ടത്തെ കൂടി അഭിസംബോധന    ചെയ്യുന്ന വിധം സമരത്തെ വികസിപ്പിക്കുകയും ചെയ്‌താൽ തൊഴിലാളികളുടെ പിന്തുണ കൂടി നേടിയെടുത്തുകൊണ്ട് സമരത്തെ ശക്തിപെടുത്താൻ കഴിയും.അതാണ്‌ ജനപക്ഷത്തു നിൽക്കുന്നവർ ചെയ്യേണ്ടതും . 

വല്ലാർപാടം പദ്ധതിയുമായി ബന്ധപ്പെട്ടും സമാനമായ ഉദാഹരണം കാണാൻ കഴിയും.കുടിയിറക്കപ്പെടുന്നവർ സമരരംഗത്തു വന്നപ്പോൾ പദ്ധതിയെ അനുകൂലിക്കുന്ന വിഭാഗവും ഈ പ്രദേശത്തു ഉണ്ടായിരുന്നു.പദ്ധതി നടപ്പാകുമ്പോൾ തങ്ങളുടെ സ്ഥലത്തിനു മാർക്കറ്റ്‌ വിലയിൽ ഉണ്ടാകുന്ന വർദ്ധനവും ആ പ്രദേശത്ത്‌ ഉണ്ടാവുന്ന വികസനവുമായിരുന്നു അവരെ പദ്ധതിയെ അനുകൂലിക്കാൻ പ്രേരിപ്പിച്ചത്. ഇവരിൽ വലിയൊരു വിഭാഗം മത്സ്യബന്ധനം നടത്തി ഉപജീവനം കഴിച്ചവരായിരുന്നു.എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ വിഭാഗത്തിന്റെ ഉപജീവനമാർഗ്ഗം നശിപ്പിക്കുന്നതാണ് പിന്നീടു കണ്ടത്.ഈ പ്രശ്നം മുൻകൂട്ടി മനസ്സിലാക്കുകയും ഇടപെടുകയും ചെയ്തിരുന്നെങ്കിൽ സമരത്തിന്‌ അവരുടെ പിന്തുണകൂടി നേടിയെടുക്കാനാകുമായിരുന്നു.ഇപ്പോൾ മാത്രമാണ് വല്ലാർപാടം പദ്ധതി കൊണ്ടുവരുന്നതു വികസനമല്ല,തങ്ങൾ ജീവിതം കരുപ്പിടിപ്പിച്ച ആവാസ മേഖലയിൽ നിന്നും പറിച്ചെറിയുന്ന ദുരന്തമാണെന്നു അവർ തിരിച്ചറിയുന്നത്.എന്നാൽ ഇത്തരം വൈരുദ്ധ്യങ്ങളെ പരിഹരിച്ച് ഏകോപിപ്പിക്കുന്നതിനുള്ള രാഷ്ട്രീയാവബോധത്തിന്റെ ഇല്ലായ്മയാണ് നീലകണ്‌ഠനെ പോലുള്ളവരുടെ കൈമുതൽ.അതുകൊണ്ട് തന്നെയാണ്,ഇടനിലക്കാരൻ എന്ന നിലയിൽ  അദ്ദേഹത്തെ ഭരണകൂടത്തിനു സ്വീകാര്യനാക്കി തീർക്കുന്നതും.
   
അഭിമുഖത്തിൽ അദ്ദേഹത്തിൻറെ തന്നെ വാക്കുകൾ ജനകീയ സമരങ്ങളുടെ ഭൂമികയിൽ തന്റെ ഭാഗം എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്."പ്രശ്നം താത്കാലികമായെങ്കിലും പരിഹരിക്കപ്പെടുക എന്നതായിരിക്കും അവർക്ക്  പ്രധാനം.അതുകൊണ്ട് അധികാരം കയ്യിലുള്ള,തീരുമാനമെടുക്കാൻ ബാധ്യസ്ഥരായ സംവിധാനങ്ങളോട് ജനകീയ സമരങ്ങൾക്ക് നിരന്തരം സംഭാഷണം നടത്തേണ്ടി വരുന്നു. ചില ഒത്തുതീർപ്പുകളുണ്ടാക്കാൻ വേണ്ടിയാണ് സമരങ്ങളെല്ലാം തുടങ്ങിയിട്ടുള്ളത് എന്നു  അദ്ദേഹം പറയുന്നു. മറ്റൊരിടത്ത് വീണ്ടും ഇതേ കാര്യം അദ്ദേഹം ഇങ്ങനെ ആവർത്തിക്കുന്നു. "ഭരണസ്ഥാപനങ്ങളും കോടതികളും എല്ലാം എതിരാകുമ്പോഴാണ് അതിജീവനത്തിൻറെ ഒത്തുതീർപ്പുകൾക്ക് പലരും സജ്ജരാകുന്നത്."ജനകീയ സമരങ്ങൾ അതിജീവനത്തിനായുള്ള ഒത്തുതീർപ്പുകൾക്ക് വേണ്ടിയാണ് ഉയർന്നു വരുന്നത് എന്നാണു ഫലത്തിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്.ഇവിടെ ഉയര്ന്നുവരുന്ന ചോദ്യം,ജനകീയ സമരങ്ങൾക്ക് ആധാരമായ,നിലനിൽക്കുന്ന അധികാരഘടനയോട് (കക്ഷി-രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ)നീലകണ്‌ഠനു എന്താണ് നിലപാട് എന്നതാണ്.ജനങ്ങൾ നിലനിൽക്കുന്ന അധികാരഘടനയോട് വിധേയപ്പെട്ടും,അത് ഔദാര്യമെന്ന മട്ടിൽ നീട്ടുന്ന പ്രശ്ന പരിഹാര കർമ്മങ്ങളിൽ തൃപ്തരായും താല്ക്കാലിക ആശ്വാസത്തിന് വേണ്ടി മാത്രം സംഘടിച്ചും ജീവിച്ചും മരിച്ചു പോകേണ്ട രാഷ്ട്രീയ ജീവികളും അവരുടെ സമരങ്ങൾ ഒട്ടും ചലനാത്മകമല്ലാത്തതും  പ്രാദേശികമായി മാത്രം നിലനിൽക്കുന്നവയുമാണ് എന്ന നിലപാടാണ് നീലകണ്‌ഠൻറെ അഭിപ്രായങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുക.

ഒരു പ്രത്യേക സമരം ആരാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചും നീലകണ്ഠൻ മുൻവിധികളോട്  കൂടിയാണ്(ഭരണ വർഗ്ഗങ്ങൾക്ക് തീർത്തും അനുയോജ്യമായ)  സംസാരിക്കുന്നത്. വല്ലാർപാടം ട്രാൻഷിപ്പ്മെൻറ് ടെർമിനലിനെതിരെയുള്ള സമരം മൂലമ്പിള്ളിക്കാർ നടത്തേണ്ടതല്ലെന്നും അതിനു ശേഷിയുള്ള ധാരാളം സംഘടനകൾ കേരളത്തിലുണ്ടെന്നുമുള്ള നീലകണ്‌ഠൻറെ അഭിപ്രായത്തിൽ നിഴലിക്കുന്നത് ഈ മുൻവിധിയാണ്.മൂലമ്പിള്ളിക്കാരുടെ രാഷ്ട്രിയ കർതൃത്ത്വത്തെയും ശേഷിയെയും താഴ്ത്തികെട്ടുന്നതും രക്ഷാകർതൃത്വ-മേൽക്കോയ്മ മനോഭാവത്തോടു കൂടിയതുമായ പ്രസ്താവനയാണിത്.ഇരകളാണ് സമരം ചെയ്യേണ്ടത് എന്ന അഭിപ്രായം മുൻപും പല അവസരങ്ങളിലും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.പ്രത്യേക പ്രശ്നങ്ങളാൽ നേരിട്ട് ബാധിക്കപ്പെടുന്ന ആളുകളെയാണ് ഇര എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത്.ഒറ്റ നോട്ടത്തിൽ ഈ പ്രസ്താവം ശരിയാണെന്ന് തോന്നാമെങ്കിലും സമരങ്ങളെ ഒറ്റപ്പെടുത്തി പ്രാദേശികമായി നിലനിർത്തി  സമീപിക്കാൻ വേണ്ടിയുള്ള സൗകര്യം കൂടി ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.   

നീലകണ്‌ഠൻറെ അഭിപ്രായം ഒന്നുകൂടി പരിശോധിക്കാം.സർക്കാർ ഒരു വൻകിട വികസന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണെന്നു കരുതുക. അതിൻറെ ഭാഗമായി ഒരു വിഭാഗം ആളുകളെ കുടിയിറക്കുന്നു.കുടിയിറക്കപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം നീലകണ്‌ഠന്റെ  അഭിപ്രായമനുസരിച്ചാണെങ്കിൽ ന്യായമായ പുനരധിവാസത്തിനായി സമരം ചെയ്‌താൽ മതിയാകും. അത് സർക്കാർ അംഗീകരിക്കുന്നതോടെ അവരുടെ പ്രശ്നം തീരും. ഇനി ഇതേ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ അഭിപ്രായമുള്ളവർ  ആ വിഷയം ഉന്നയിച്ചു സമരം ചെയ്യുകയും നിലനിൽക്കുന്ന അധികാരഘടനയോട് നിരന്തരം സംഭാഷണത്തിൽ ഏർപ്പെടുകയും ഒടുവിൽ അതിജീവനത്തിനായുള്ള ഒത്തുതീർപ്പെന്ന നിലയിൽ പരിസ്ഥിതി സംരക്ഷണ നടപടികൾ ഉറപ്പുവരുത്താമെന്ന അധികാരികളുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയും വേണം. ഇതേ പദ്ധതി നമ്മുടെ സ്വാശ്രയത്വത്തെ തകർക്കുന്നതാണെങ്കിൽ ആ സമരം ഏറ്റെടുക്കേണ്ടത് വേറെ സംഘടനകളാണ്.കുടിയിറക്കപ്പെടുന്നവർക്കോ പരിസ്ഥിതി പ്രശ്നമുണ്ടായിരുന്നവർക്കോ അതിൽ കാര്യമൊന്നുമില്ല.ഇനി സമരം ആത്യന്തികമായി പരാജയപ്പെട്ടാൽ പിന്നെ അതിലെ പാളിച്ചകൾ തിരുത്തേണ്ടത് മറ്റു സമരങ്ങളിൽ ആണുതാനും.
സമരം ആരു  ചെയ്യണമെന്ന കാര്യത്തിലും നീലകണ്ഠൻ വിഭാഗീയവും ചലനാത്മകമല്ലാത്തതുമായ നിലപാടാണ് വയ്ക്കുന്നത് . കേരളത്തിൽ ഇന്ന് വേരുപിടിച്ചിട്ടുള്ള ഒരു ഭരണ വർഗ്ഗ ചിന്തയാണ് ജനകീയ സമരങ്ങളുടെ പക്ഷത്തു നിന്ന് കൊണ്ട് അദ്ദേഹം ആവർത്തിക്കുന്നത് . പ്രശ്നങ്ങൾക്ക് കാരണമായ അതേ വ്യവസ്ഥിതി മുന്നോട്ടു വയ്ക്കുന്ന ചട്ടകൂടിനകത്തു നിന്ന് കൊണ്ട് സമരം ചെയ്യണമെന്നാണ് അധികാര ഘടന ശഠിക്കുന്നത് . അതിനെ ശരി വയ്ക്കുന്ന തരത്തിൽ ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വത്തെ നിലനില്ക്കുന്ന അധികാര വ്യവസ്ഥയോട് വിധേയപ്പെട്ടു മാത്രം നില്ക്കേണ്ട ഒന്നായി താഴ്ത്തി കെട്ടിക്കൊണ്ടാണ് നീലകണ്ഠൻ ഇപ്രകാരം ചെയ്യുന്നത് . അതുകൊണ്ടാണ് സമരം ചെയ്യുന്ന ആളുകളെകുറിച്ചുള്ള തരം തിരിവ് അദ്ദേഹം മുന്നോട്ടു വക്കുന്നത്

അഭിമുഖത്തിൽ പരാമർശിക്കപ്പെട്ട മറ്റൊരു പ്രധാന പ്രശ്നം ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചാണ്.കക്ഷി രാഷ്ട്രീയത്തെയും അധികാര വ്യവസ്ഥയെയും നിരാകരിക്കുന്ന ഒരു നിലപാട് പ്രകടമായല്ലെങ്കിലും  തുടക്കം മുതൽ തന്നെ ജനകീയ സമരങ്ങളിൽ അടങ്ങിയിട്ടുണ്ട് എന്ന് മുൻപ് സൂചിപ്പിച്ചിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്നം അധികാരികളുമായുള്ള സംഭാഷണങ്ങളിലൂടെ,വ്യവസ്ഥാപിതമായ രീതികളിലൂടെ പരിഹരിക്കാനുള്ള താത്പര്യവും മിക്ക ജനകീയ സമരങ്ങളിലും അടങ്ങിയിട്ടുണ്ട്.അവയുടെ പ്രകടമായ വശം ഇതാണ്.ഈ വൈരുദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതാണ് നിലനിൽക്കുന്ന  ദുഷിച്ച കക്ഷി-രാഷ്ട്രീയത്തിനു വിരുദ്ധമായി,ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി ലക്ഷ്യം വെക്കുന്നവരുടെ മുന്നിലുള്ള ചോദ്യം.വ്യവസ്ഥാപിത രീതികളിലുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനു പല കാരണങ്ങൾ ഉണ്ട്. നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ തങ്ങളുടെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്ന സങ്കുചിത താത്പര്യം മുതൽ തീക്ഷ്ണമായ സമരത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയമായ ശേഷിയില്ലായ്മ്മയും വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃത മാവുമെന്ന ഭയവും വരെ അതിനു കാരണമായിട്ടുണ്ടു് . നിലനിൽക്കുന്ന പൊതു ബോധം അപ്രകാരമാണ് അവരെ രൂപപ്പെടുത്തിയിരിക്കുന്നത് . സമരത്തിൽ ഉറച്ചു നിന്ന് കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും അങ്ങനെ തങ്ങളുടെ ജീവിതം തീരുമാനിക്കുന്നതിൽ നിഷ്ക്രിയമായി നില്ക്കാതെ സക്രിയമായ രാഷ്ട്രീയ ഇടപെടലിന് അവരെ പ്രാപ്തിപ്പെടുത്തിയും അവരുടെ സമരവും പൊതു സമൂഹത്തിലെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ചും സമരത്തിന്‌ പൊതു സമൂഹത്തിൻറെ പിന്തുണ നേടിയെടുത്തുമാണ് സാമൂഹ്യ പ്രവർത്തകർ ജനകീയ സമരങ്ങളിൽ ഇടപെടെണ്ടത് . അപ്പോൾ മാത്രമാണ് ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ രൂപീകരണം സാധ്യമാവുകയുള്ളു . എന്നാൽ ഇവിടെ നീലകണ്‌ഠനെ പോലുള്ളവർ സമരങ്ങളെ  ഒറ്റ തിരിച്ചും പ്രാദേശിക വിഷയങ്ങളാക്കി ചുരുക്കിയും അധികാര സ്ഥാപനങ്ങളുടെയും സമരത്തിൻറെയും ഇടയ്ക്കു നിന്ന് കൊണ്ട് ഒത്തുതീർപ്പുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഏത് അർത്ഥത്തിലും പൊതു രാഷ്ട്രീയ രൂപീകരണത്തിന് തടസ്സം നില്ക്കുന്നതും ജനകീയ സമരങ്ങളെ വ്യവസ്ഥയിലേക്കു മാമോദീസ മുക്കുന്നതുമായ ഏർപ്പാടാണിത്

രാഷ്ട്രീയ പാർട്ടികളുടെ അകത്തും അവ തമ്മിൽ തമ്മിലും ഉള്ള അധികാര കളികളുടെ ഭാഗമായുണ്ടാവുന്ന വൈരുദ്ധ്യങ്ങൾ കാരണമാണ് പലപ്പോഴും അധികാര പാർട്ടികളുടെ നേതാക്കന്മാരോ , പാർട്ടികൾ  തന്നെയോ ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി എത്തുന്നത്‌ . അങ്ങനെ വരുന്നവർ തങ്ങളുടെ കളികളിൽ ഉപയോഗിക്കാവുന്ന ഒരായുധം മാത്രമായിട്ടാണ് ജനകീയ സമരങ്ങളെ കാണുന്നത് എന്നത് വ്യക്തമാണ് . ഇവിടെ നമ്മൾ എന്ത് നിലപാട് സ്വീകരിക്കണം എന്നതാണ് ചോദ്യം . തീർച്ചയായും ജനകീയ സമരങ്ങൾക്ക്  നിങ്ങളുടെ പിന്തുണ വേണ്ടെന്നു പറയേണ്ടതില്ല . പക്ഷെ അവരുടെ പിന്തുണയെ ജാഗ്രതയോടെ കാണേണ്ടതുണ്ട് . ധൃതരാഷ്ട്രാലിംഗനമായി മാറുന്ന തരത്തിലുള്ള പിന്തുണ ജനകീയ സമരങ്ങളുടെ  പരിഹാരത്തിനോ , പൊതു രാഷ്ട്രീയ നിർമ്മിതിക്കൊ ഗുണകരമല്ല . തിരിച്ചു അധികാര ഘടനയെ പ്രതിസന്ധിയിലാക്കുന്നതിന് ഇത്തരം പിന്തുണകളെ ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത് . എന്നാൽ മുഖ്യ ധാര എൻട്രി (എന്ന് വച്ചാൽ വ്യവസ്ഥയിൽ നിന്ന് ബഹിഷ്കൃതരാവാതിരിക്കാൻ സമരം അടിച്ചമർത്തപ്പെടാതിരിക്കാനും അധികാര വ്യവസ്ഥയെ അലോസരപ്പെടുത്താതെ അതിജീവനത്തിനുള്ള ഒത്തു തീർപ്പുണ്ടാക്കാനുള്ള മുന്നുപാധി ) പ്രതീക്ഷിച്ചു കക്ഷി - രാഷ്ട്രീയ നേത്രുത്വത്തിന് നിരുപാധികമായി സ്വാഗതം ആശംസിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഒരിക്കലും ജനപക്ഷത്തിൻറെ രാഷ്ട്രീയത്തിന് ഗുണം ചെയ്യുന്ന നടപടിയല്ല . നീലകണ്‌ഠനു അത്തരം ഒരു നിലപാട് മുന്നോട്ടു വെക്കാനില്ല എന്നതാണ് ദൗർഭാഗ്യകരമായ സംഗതി . ബി. ഒ . ടി സമരത്തിന്‌ പിന്തുണയുമായി ബി. ജെ . പി . വരുമ്പോൾ കേന്ദ്രം ഭരിച്ചപ്പോൾ എടുത്ത ജനവിരുദ്ധ നിലപാടുകളെപ്പറ്റി അവരോടു ചോദിച്ചു മാറ്റി നിറുത്തേണ്ട കാര്യമില്ല എന്നദ്ദേഹം പറയുന്നു . പക്ഷെ ജനപക്ഷത്ത് നിൽക്കുന്നവർക്ക് അത്തരം പിന്തുണയിൽ സംതൃപ്തരാവാൻ കഴിയില്ല . ബി. ജെ. പി യുടെ നിലപാടുകളെ വിമർശിച്ചു കൊണ്ട് തന്നെയാണ് അവരുടെ പിന്തുണ സ്വീകരിക്കേണ്ടത് . അപ്പോൾ മാത്രമേ ബി. ജെ . പി . എന്ന രാഷ്രീയ പാർട്ടിയിൽ അണിനിരന്നിട്ടുള്ളവരെ രാഷ്ട്രീയമായി  ഉണർത്തി , അവരുടെ നേതൃത്വത്തെ ഉത്തരം പറയാൻ നിർബന്ധിതമാക്കുന്ന തരത്തിലുള്ള ഇടപെടലായി അത് മാറുകയുള്ളൂ . എന്നാൽ നിരുപാധിക പിന്തുണ കൊണ്ട് ഈ രാഷ്ട്രീയമായ ബോധ്യപ്പെടുത്തലാണ് നടക്കാതെ പോകുന്നത് .

ചുരുക്കത്തിൽ ജനകീയ സമരങ്ങൾ വ്യവസ്ഥാപിത രീതികളിലൂടെ അധികാര ഘടനയോടും , കക്ഷി - രാഷ്ട്രീയ സംവിധാനത്തോടും നിരന്തരം സംഭാഷണത്തിലേർപ്പെടട്ടും (സംവാദം പോലുമല്ല) ഭരണ സ്ഥാപനങ്ങളിലൂടെയും കോടതികളിലൂടെയും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചു പരാജയപ്പെട്ടും അതിജീവനത്തിന്റെ ഒത്തുതീർപ്പുകളിലൂടെ പരിഹരിക്കേണ്ടവയാണ് എന്നാണ് നീലകണ്ഠൻ പറഞ്ഞു വക്കുന്നത് . ജനകീയ സമരങ്ങളെക്കുറിച്ച് ഒട്ടും ചലനാത്മകമല്ലാത്ത ഒരു ചിത്രമാണ് അദ്ദേഹം നമുക്ക് മുൻപിൽ വരച്ചിട്ടിട്ടുള്ളത്  . അതുകൊണ്ട് തന്നെ ജനകീയ സമരങ്ങൾ പ്രാദേശികവും , പ്രശ്നം പരിഹരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഊന്നിയവയാണെന്നും അദ്ദേഹം പറയുന്നു . തങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിനെതിരെ അതിനുള്ള പരിഹാരത്തിനായി മാത്രം ബാധിക്കപ്പെടുന്നവർ ചെയ്യേണ്ട സമരങ്ങളായിട്ടാണ് ജനകീയ സമരങ്ങളെ അദ്ദേഹം കാണുന്നത് . ഒരു സമരത്തിലുണ്ടാവുന്ന പാളിച്ചകൾ അടുത്ത തവണ സമാന പ്രശ്നങ്ങൾക്കെതിരെ ഉണ്ടാകുന്ന സമരങ്ങളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം കരുതുന്നു . ഒരു സമരവും ആത്യന്തികമായി വിജയമോ പരാജയമോ അല്ലെന്നും സമരം ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . തന്റെ പരിമിതികളെ  മറച്ചു വെക്കുന്നതിനും തന്റെ പ്രവൃത്തികളെ സിദ്ധാന്തവല്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് അദ്ദേഹം അഭിമുഖത്തിലുടനീളം നടത്തിയിട്ടുള്ളത് . ജനകീയ സമരങ്ങളെ ചലനാത്മകമായി കാണുന്നതിനോ , അധികാരഘടനയോടും , വ്യവസ്ഥിതിയോടുമുള്ള നിരാകരണത്തിന്റെ വശത്തെ ഉയർത്തിപ്പിടിക്കുന്നതിനോ , ജനകീയ സമരങ്ങൾക്ക് ആധാരമായ പ്രശ്നങ്ങളും പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാണിച്ച് വിശാലമായ ഐക്യത്തിന്റെ തലം രൂപീകരിക്കുന്നതിനെക്കുറിച്ചോ നീലകണ്‌ഠന് അഭിപ്രായമില്ല . കേവല യുക്തിയെ ഉപയോഗിച്ചുകൊണ്ട് വ്യവസ്ഥയുടെ നാലതിരുകൾക്ക് ഉള്ളിൽ  നിന്നുകൊണ്ട് സമരം ചെയ്യുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെ ആദർശ വൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് . വാസ്തവത്തിൽ ഇത് നീലകണ്‌ഠന്റെ പരിമിതി കൂടിയാണ് . വിമോചാനാത്മക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിനും ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വതെ വിമോചനാത്മകമായി  രൂപപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിയുന്നില്ല .
ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി നീലകണ്ഠൻ അഭിപ്രായപ്പെടുന്നത് പോലെ ഒരു അമൂർത്ത സങ്കൽപ്പമല്ല . വിവിധ ജനകീയ സമരങ്ങൾക്ക് കാരണമായ പ്രശ്നങ്ങളുടെയും കേരളീയ പൊതു സമൂഹത്തിന്റെ ഇതര പ്രശ്നങ്ങളുടെയും ദുരിതങ്ങളുടെയും എല്ലാം അടിസ്ഥാന കാരണം ഇന്നത്തെ അധികാര ഘടനയും , വ്യവസ്ഥിതിയും തന്നെയുമാണ് എന്ന തിരിച്ചറിവിൽ ഊന്നിക്കൊണ്ടുള്ള ശ്രമങ്ങളാണ് ആ ഐക്യം സാധ്യമാക്കുക . കാരണം പ്ലാച്ചിമടയിൽ കൊക്കോ കോളയെ കുടിയിരുത്തിയ അതേ വികസന - സാമ്പത്തിക - കാഴ്ചപ്പാടാണ് കാതികൂടത്ത് നിറ്റ  ജെലാറ്റിന്റെ പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കുന്നത് . അതേ മൂലധന താത്പര്യത്തിലൂന്നിയ പരിസ്ഥിതി വിരുദ്ധ  വികസന - സാമ്പത്തിക നയങ്ങളാണ് ലാലൂരും വിളപ്പിൽശാലയും ഉണ്ടാവാൻ കാരണമാകുന്നത് . ഇന്ന് കേരളത്തിലെ ജനകീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ചെറു ഗ്രൂപ്പുകളും വ്യക്തികളും തമ്മിൽ തമ്മിലുള്ള രാഷ്ട്രീയം മുതൽ വ്യക്തിപരമായി വരെയുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം (ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും പൊതു രാഷ്ട്രീയ നിർമ്മിതിക്ക് തടസ്സം നിൽക്കുന്നുണ്ട്  ) . ജനകീയ സമരങ്ങൾക്ക് കാരണമാകുന്ന ഈ പൊതു തലം ഐക്യപ്പെടലിനുള്ള സാധ്യത തുറന്നിടുന്നുണ്ട് . ഈ  പൊതു തലം ഉയർത്തിപ്പിടിച്ചുകൊണ്ടും ജനകീയ സമരങ്ങളുടെ പുതിയ സമര തന്ത്രങ്ങൾ ആവിഷ്കരിച്ചും വികസിപ്പിച്ചും കൊണ്ട് മാത്രമേ ജനകീയ സമരങ്ങളുടെ പൊതു രാഷ്ട്രീയ നിർമ്മിതി സാധ്യമാകൂ. തീർച്ചയായും അത് ശ്രമകരമായ ഒരു ദൗത്യമാണ്. പ്രായോഗികതയുടെ പേരിൽ നീലകണ്ഠൻ കയ്യൊഴിയുന്നതു ഈ ദൗത്യമാണ് . അത് തിരുത്താൻ അദ്ദേഹം തയ്യാറാവേണ്ടതുണ്ട്. അസാധ്യമായതിനെ സാധ്യമാക്കുന്ന കലയാണ്‌ രാഷ്ട്രീയം എന്ന് അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്.

അനുബന്ധം 
കേരളീയം മാസിക പ്രസിദ്ധീകരിച്ച സി . ആർ . നീലകണ്ഠനുമായുള്ള ദീർഘ സംഭാഷണം
https://drive.google.com/file/d/0B5627bPCiIXRMHBMU3N0bC1xMlU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRMHg0ZFBucEVYX2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXROFZFSmRLZzRDVFU/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRQUFHYWxVaGJMRmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRT2xoOTUxNFdaY2s/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRUndSN201V2dVSEk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRWlJHb2RtSFZIM0k/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRY015OEJrRS1HQmc/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRZlFITlUyVkVuSW8/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa0tpRGpzSWg1ZVk/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRa1h3d1ZHNVJDaWM/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRaXhoOGoxVy1vSms/edit?usp=sharing
https://drive.google.com/file/d/0B5627bPCiIXRclhBdHh4RXNsSDQ/edit?usp=sharing

Friday 4 October 2013

വികസനവും പരിസ്ഥിതിയും :ഒരു മാർക്സിസ്റ്റ്‌ സമീപനം

2006 ൽ തിരുവനന്തപുരത്തു നടന്ന ഒരു സെമിനാറിൽ അവതരിപ്പിക്കപ്പെട്ട രേഖയാണിത്. കേട്ടപ്പോൾ താല്പര്യം തോന്നി ഒരു പകർപ്പ് വാങ്ങി കയ്യിൽ കരുതി. പരിസ്ഥിതി പ്രശ്നങ്ങൾ സജീവ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതിയെ സംബന്ധിച്ച മാർക്സിസ്റ്റ്‌ സമീപനത്തെക്കുറിച്ച് ഒരു പ്രാഥമിക ധാരണക്ക് ഇത് സഹായകരമാകുമെന്ന് കരുതുന്നതിനാൽ ഇത് പോസ്റ്റ്‌ ചെയ്യുന്നു - തുഷാർ 



പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുതുമയിലെങ്കിലും അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട ചർച്ചകൾ ആഗോളതലത്തിൽ തന്നെ പരിസ്ഥിതി വിവാദങ്ങളായി ഇന്നും പുതുമയോടെ നിലനിൽക്കുന്നു.മനുഷ്യന്റെ  സാമൂഹ്യവികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ മനസിലാക്കികൊണ്ട് വികസനപദ്ധതികൾ ആവിഷ്കരിക്കുന്നതിനു പകരം മുതലാളിത്ത ഉത്പാദനവ്യവസ്ഥയുടെ ലാഭേച്ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകളാണ് ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ ഇത്ര തീക്ഷ്ണമാക്കിയിരിക്കുന്നത്.വികസനത്തിന് ഏകപക്ഷീയമായ ഊന്നൽ കൊടുക്കുന്ന കേവല വികസനമാതൃകകളാണിവയൊക്കെ.  ആഗോളവൽക്കരണത്തിന്റെ വർത്തമാനഘട്ടത്തിൽ,ഉത്‌പാദനത്തിന്റെയും ഉപഭോഗത്തിന്റെയും ആഗോളവല്ക്കരണത്തോടൊപ്പം നടപ്പിലാക്കികൊണ്ടിരിക്കുന്നതോ അടിച്ചേൽപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതോ ആയ മുഴുവൻ വികസന അജണ്ടകളുടെയും പൊതുസ്വഭാവം ഈ പറഞ്ഞ കേവല വികസനനയമാണ്.  വികസനമെന്നാൽ ദേശീയ ഉത്‌പാദനത്തിന്റെ(G.D.P) വർദ്ധനവാണെന്നും അതിനു മൂലധന നിക്ഷേപവും വ്യവസായവൽക്കരണവും അതുവഴിയുണ്ടാവുന്ന തൊഴിൽസാധ്യതയും ഒഴിച്ചുകൂടാനാവാത്തതെന്നുമാണ് ബൂർഷ്വാ സാമ്പത്തികയുക്തി.വ്യാപകമായ തൊഴിലില്ലായ്മ ഒരു ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളെയും അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെയും ഒരുപോലെ ഈ കാഴ്ച്ചപ്പാടിലേക്ക് ആകർഷിക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നു.ചുരുക്കത്തിൽ,വികസനത്തിന്റെ ബൂർഷ്വാകാഴ്ച്ചപ്പാട് സമൂഹത്തിൽ പ്രബലമാക്കിയെടുക്കാൻ കക്ഷി രാഷ്ട്രീയഭേദമെന്യേ  എല്ലാ ഭരണവർഗ്ഗ പാർടികൾക്കും കഴിയുന്നുണ്ട്.ഇത്തരം വികസനപദ്ധതികളുമായി ബന്ധപ്പെട്ട് ആരെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളുന്നയിച്ചാൽ അവരെയെല്ലാം വികസനവിരുദ്ധരായും  സാമൂഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപെടുത്താൻ ഭരണകൂടത്തിനു യഥെഷ്ടം കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്.സൈലന്റ്റ്‌വാലി,പാത്രകടവ് പദ്ധതി,നദീജല മലിനീകരണം, കണ്ടൽക്കാട്  നശിപ്പിക്കൽ,കരിമണൽ ഘനനം,നദീജല കച്ചവടം,എക്സ്പ്രെസ്സ് ഹൈവേ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുയർന്ന പാരിസ്ഥിതിക ചർച്ചയെ ഒരുപരിധിവരെ ഒതുക്കാൻ ഭരണവർഗ്ഗങ്ങൾക്ക് കഴിയുന്നത് ഇതുകൊണ്ടാണ്.പലപ്പോഴും ജനകീയ ചെറുത്തുനിൽപ്പിന്റെ ഫലമായിട്ടാണ് ചില വിവാദ പദ്ധതികളെങ്കിലും ഉപേക്ഷിക്കാൻ ഭരണകൂടം തയ്യാറായിട്ടുള്ളത്‌.. അതേസമയം,പെപ്സി/ കോള കമ്പനികൾ ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കെതിരെ സമരമുണ്ടായപ്പോഴും പണ്ട് മാവൂരിലെ ഗ്വാളിയോർ റയോണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റെയും തൊഴിലിന്റെയും പേരിൽ തൊഴിലാളികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാൻ ഭരണവർഗ്ഗശ്രമങ്ങളുണ്ടാവുകയും അതിലവർ ഒരുപരിധിവരെ വിജയിക്കുകയും ചെയ്തു.    അതിനെയും മറികടക്കുന്ന തരത്തിൽ ജനകീയ ചെറുത്തുനിൽപ്പുണ്ടായപ്പോൾ മാത്രമാണ് കാര്യങ്ങൾക്കു മാറ്റമുണ്ടായത്. ഇവിടുത്തെ ഇടതുപാർടികളുടെ മുൻകയ്യിൽ പണ്ട് ഗ്വാളിയോർ റയോണ്‍സും പിന്നീടു പെപ്സിയും  കൊക്കോകോളയും കേരളത്തിൽ എത്തിയത് നേരത്തെ പറഞ്ഞ അതേ വികസനനയത്തിന്റെ പിൻബലത്തിലാണ്.കഴിഞ്ഞ കോണ്‍ഗ്രസ് സർക്കാരിന്റെകാലത്ത് കടൽതീരത്തു പാഴായി കിടക്കുന്നതായി അവർക്കു തോന്നിയ കരിമണലും,കടലിലേക്ക്‌  ഒഴുകിപോയി പാഴാവുന്നതായി അവർ കണ്ടെത്തിയ പെരിയാറിലെ വെള്ളവും വിറ്റു മൂലധന സമാഹരണം നടത്താൻ പദ്ധതിയിട്ടതും വികസനത്തിന്റെ മുൻപറഞ്ഞ യുക്തിയെ ആധാരമാക്കിയായിരുന്നു.ഇത്തരം പ്രശ്നങ്ങളിൽ അന്ന് ഇടപെട്ടതുകൊണ്ട് ഇന്നത്തെ മുഖ്യമന്ത്രി അന്ന് വികസനവിരുദ്ധനായിവരെ ചിത്രീകരിക്കപ്പെട്ടു.(ഒരുപക്ഷെ ഇടതു പാർടിയിൽ അച്ചുതാനന്ദനു മാത്രമേ അത്തരമൊരു നിലപാടുണ്ടായിരിക്കു.)ഇനി,മുഖ്യമന്ത്രി അച്ചുതാനന്ദൻ  എന്തൊക്കെ വിൽക്കുമെന്നൊ വ്യവസായവല്ക്കരണത്തിന്റെ പേരില് ആരെയൊക്കെ കുടിയിരുത്തുമെന്നോ ഒരുപക്ഷെ അദ്ദേഹത്തിനു പോലും നിശ്ചയമുണ്ടാവില്ല.കാരണം,നടപ്പിലാക്കപ്പെടുന്നത് മൂലധന നിക്ഷേപം സമം ദേശീയോത്പാദന വർദ്ധനവ് സമം വികസനം എന്ന ബൂർഷ്വാ വികസന കാഴ്ച്ചപ്പാടാണ്.ഇതിനെ ചോദ്യം ചെയ്യുന്ന ആരെയും എപ്പോഴും വികസനവിരുദ്ധരായി ചിത്രീകരിക്കാൻ എളുപ്പമാണ്.    

         ഇത്തരത്തിൽ,വികസനത്തിന്റെ ഒരുപക്ഷവും അതിനു വിരുദ്ധരായ പരിസ്ഥിതിവാദികളുടെ മറുപക്ഷവുമെന്നവിധത്തിൽ രണ്ടു ദ്വന്ദങ്ങളുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കികൊല്ലാൻ മുതലാളിത്ത / സാമ്രാജ്യത്വ ശക്തികൾക്കും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന വിവിധ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങൾക്കും കഴിയുന്നു.വികസനത്തിന്റെ പാരിസ്ഥിതിക വിമർശനത്തിനെതിരെ ഭരണകൂടത്തോടൊപ്പം മൂലധന ശക്തികൾ പ്രത്യേകിച്ചും ആഗോള മൂലധന കുത്തകകൾ കൂടി രംഗത്തു വന്നതോടെ,മൊത്തം ചർച്ചയെയും വഴിതിരിച്ചുവിടാൻ അവർക്കു കഴിയുന്നുണ്ട്.ആഗോളതാപനം കേവലം ഒരു മിത്താണെന്നും അതിനൊരു ശാസ്ത്രീയ തെളിവുമില്ലെന്നും,അന്തരീക്ഷത്തിൽ കാർബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നത് വൃക്ഷങ്ങളുടെ വളർച്ചക്ക് നല്ലതാണെന്നും ഇവ്വിധത്തിൽ നടക്കുന്ന ഗവേഷണങ്ങളെയൊക്കെ അപലപിച്ചൊതുക്കുന്നതുകൊണ്ടാണ് സത്യം പുറത്തുവരാത്തതെന്നും മറ്റുമുള്ള പ്രചാരണമാണ് ഇന്ന്  അമേരിക്കയിൽ നടക്കുന്നത്.         ഇതിനെല്ലാം ശാസ്ത്രീയ തെളിവുകളുണ്ടെന്നു വരെ പ്രചരിപ്പിക്കപ്പെടുന്നു.ഈ പ്രചാരണത്തിനു പണം മുടക്കുന്നതോ എക്സ്സോണ്‍ മൊബിൽ,ജനറൽ മോട്ടോഴ്സ്,തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകളും അവരുടെ സംഘടനയായ വെസ്റ്റെണ്‍ ഫ്യുവൽസ് അസോസിയേഷനും മറ്റുമാണ്.ഇത്തരം പ്രചാരണത്തിനായി എഴുതപ്പെട്ട 'ദി സാത്താനിക്ക് ഗ്യാസ്സെസ് ','ഗ്ലോബൽ വാമിംഗ് ആൻഡ്‌ അദർ ഏകോ മിത്ത്സ് 'തുടങ്ങിയ പുസ്തകങ്ങൾ വ്യാപകമായി ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.സാമ്രാജ്യത്വ കേന്ദ്രങ്ങളിൽ നിന്നുള്ള ഇത്തരം ഇടപെടലുകളുടെ തുടർച്ചയായി വിവിധ രാജ്യങ്ങളിലും ഭരണവർഗ്ഗ ശാസ്ത്രജ്ഞന്മാരുടെ പിൻബലത്തിൽ സമാന പ്രചാരണങ്ങൾ നടത്താൻ ഭരണവർഗ്ഗങ്ങൾക്ക് എളുപ്പത്തിൽ കഴിയും.ഇതൊക്കെ,ശാസ്ത്രവുമായി നേരിട്ട് ബന്ധമില്ലാത്ത കോടിക്കണക്കിനു ജനങ്ങൾക്കിടയിലും എന്തിന് ബുദ്ധിജീവികൾക്കിടയിൽ പോലും പരിസ്ഥിതിവാദ സംബന്ധമായി സംശയങ്ങളുണ്ടാക്കാനും നിലവിലുള്ള പരിസ്ഥിതി സംവാദത്തിന്റെ മുനയോടിക്കാനും കഴിയും.ഇതിനെ നേരിടാൻ മുതലാളിത്ത ഉത്പാദന വ്യവസ്ഥയും പരിസ്ഥിതി നാശവും തമ്മിലുള്ള ബന്ധത്തെയും മനുഷ്യനും സമൂഹവും പ്രകൃതിയും തമ്മിലും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തെയും സമഗ്രമായി മനസിലാക്കികൊണ്ടുള്ള വിമർശനത്തിനു മാത്രമേ കഴിയു.ഇത്തരമൊരു സമഗ്ര സമീപനം മർക്സിസത്തിനു മാത്രമേ മുന്നോട്ടു വെക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നാ നിലയ്ക്ക് പരിസ്ഥിതി പ്രശ്നത്തിന്റെ മാർക്സിസ്റ്റ്‌ സമീപനം എന്താണെന്നു മനസിലാക്കേണ്ടതു, മനുഷ്യ വംശത്തിന്റെ നിലനിൽപ്പിനെ പറ്റി ആകാംഷയുള്ള ഏതൊരാളിന്റെയും കടമയാണ്.

പരിസ്ഥിതിയും മാർക്സിസവും

     പരിസ്ഥിതി സംവാദങ്ങളിൽ മാർക്സിനും മാർക്സിസത്തിനും കമ്മ്യൂണിസത്തിനുമെതിരെ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളാണ് ഉണ്ടാവുന്നത്. മാർക്സ് തൊഴിലാളി വർഗത്തിന്റെ പ്രശ്നങ്ങളിൽ ഏകപക്ഷീയമായി ഊന്നി; മാർക്സ് പരിസ്ഥിതിക്കുണ്ടാവുന്ന നാശത്തെപ്പറ്റി ഒന്നും പറഞ്ഞില്ല; മാർക്സിസം വർഗ്ഗസമര സിദ്ധാന്തമായിരിക്കെ പരിസ്ഥിതിപോലുള്ള വർഗ്ഗേതര പ്രശ്നങ്ങളിൽ മാർക്സിസത്തിന് ഉത്തരമില്ല; കമ്മ്യൂണിസം നടപ്പിലാക്കണമെങ്കിൽ അതിരില്ലാത്ത പ്രകൃതി ചൂഷണം നടത്തിയേ മതിയാകൂ; പ്രകൃതി വിഭവങ്ങളുടെ അനന്തമായ സമൃദ്ധിയെ മുൻവിധിയാക്കിയാണ് മാർക്സ് കമ്മ്യൂണിസ്റ്റ് ലോകത്തെ വിഭാവന ചെയ്തത്;  മാർക്സിസം ഉല്പാദന ശക്തികളുടെ വികാസത്തിലൂന്നുന്നതിനാൽ സാങ്കേതിക വിദ്യയ്ക്ക് അത് ആവശ്യമില്ലാത്ത ഊന്നൽ കൊടുക്കുന്നു, ഇത് രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നയിക്കും ഇങ്ങനെ പോകുന്നു ഈ വിമർശനങ്ങൾ. ഇതിൽ നിന്നും വ്യത്യസ്തമായി, ശാസ്ത്രത്തിന്റെയും പ്രബുദ്ധതാ പ്രസ്ഥാനത്തിന്റെയും ചുവടുപിടിച്ചാണ് മാർക്സിസം വികസിച്ചതെന്നും ഇവ രണ്ടും തന്നെയാണ് ഇന്നത്തെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് നിദാനമെന്നും അതിനാൽ മാർക്സിസത്തിന് ചില മിനുക്കുപണികളാവശ്യമുണ്ടെന്ന മറ്റൊരു വിമർശനവുമുണ്ട്.  ഇതിൽ പല വിമർശനങ്ങളും അടിസ്ഥാനമില്ലാത്തവയും കഴമ്പില്ലാത്തവയുമാണെങ്കിലും മാർക്സിസത്തെയും അതിന്റെ വിപ്ലവപരമായ അന്തസത്തയെയുംപറ്റി സംശയങ്ങളുണ്ടാക്കാൻ ഇവയ്ക്ക് കഴിയുമെന്നതുകൊണ്ടുതന്നെ പരിശോധിക്കപ്പെടേണ്ടവയാണ്.

           മാർക്സിസം അമൂർത്ത സങ്കല്പനങ്ങളുടെ സിദ്ധാന്തമോ കാലാതീത പ്രവചനങ്ങളുടെ ഒരു ഭണ്ടാരമോ അല്ല. ആ അർത്ഥത്തിൽ മാർക്സ് ഒരു പ്രവാചകനുമല്ല. മാർക്സിസം യഥാർത്ഥത്തിൽ മാറ്റിത്തീർക്കലിന്റെ സിദ്ധാന്തമാണ്‌. മനുഷ്യ സമൂഹത്തെ അതിന്റെ നിലവിലുള്ള അവസ്ഥയിൽനിന്നും മാറ്റിത്തീർക്കുന്ന സിദ്ധാന്തം. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത് , "തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. നമ്മുടെ മുമ്പിലുള്ള കടമ ലോകത്തെ മാറ്റിത്തീർക്കുക എന്നതാണ്" എന്ന്. ഈ മാറ്റിത്തീർക്കലിന് നിലവിലുള്ളതെന്തെന്നും അതിൽ അടിസ്ഥാനപരവും മുഖ്യവുമായതെന്തെന്നും തിരിച്ചറിയുന്നതാണ് നിർണ്ണായകം. ഈ തിരിച്ചറിവിലേക്ക് നയിച്ച സൈദ്ധാന്തികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകളുടെ സങ്കലനമാണ് യഥാർത്ഥത്തിൽ മാർക്സിസം. " തത്വചിന്തകന്മാർ ഇതുവരെ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്'' എന്ന് മാർക്സ് പ്രഖ്യാപിക്കുമ്പോൾ അതിലെ 'ഇതുവരെ'യ്ക്ക് അടിവരയിട്ടുവേണം നാം മനസിലാക്കാൻ. തത്ത്വചിന്തയുടെയും, ശാസ്ത്രത്തിന്റെയും, സാമ്പത്തികരംഗത്തെയും, രാഷ്ട്രീയത്തിന്റെയും, കലയുടെയും, സംസ്കാരത്തിന്റെയും എന്നുവേണ്ട അന്നത്തെ സമൂർത്ത പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ തങ്ങളാൽ കഴിയുന്ന സമസ്ഥ മേഖലകളിലെയും നാളിതുവരെ നടന്ന അന്വേഷണങ്ങളെ മാർക്സും എംഗൽസും കൂടി നിശിത വിമർശനത്തിനു വിധേയമാക്കിയിട്ടാണ് ഫ്യൊയർബാഹ് തിസീസിൽ 'ഇതുവരെ' എന്ന പ്രയോഗം മാർക്സ് നടത്തുന്നത്. വിവരങ്ങളുടെ ആഗോളവൽക്കരണത്തിന്റേതായ ഇക്കാലത്ത് നിന്നുകൊണ്ട്, ഇന്ന് ലഭ്യമായിരിക്കുന്ന അപാരമായ വിവരങ്ങളുടെ വെളിച്ചത്തിൽ മാർക്സിന്റെ ഈ പ്രഖ്യാപനത്തെ പരിശോധിച്ചാൽ അത് ശരിയായിരുന്നു എന്ന് കാണാം.  മാർക്സിസത്തിന്റെ അന്ത:സത്ത വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. മനുഷ്യന്റെയും മനുഷ്യ സമൂഹത്തിന്റെയും മുഴുവൻ ജീവജാലങ്ങളുടെയും പ്രകൃതിയുടെതന്നെയും മാറ്റങ്ങളുടെ ഉറവിടം വൈരുദ്ധ്യങ്ങളുടെ സംഘട്ടനമാണെന്നും എല്ലാ മാറ്റങ്ങളും  വൈരുദ്ധ്യങ്ങളുടെ സംഘട്ടനങ്ങളുടേതായ പ്രക്രിയകളിലൂടെയുമാണെന്നാണ് മാർക്സ് കണ്ടെത്തിയത്. ഇതാണ് മാർക്സിസത്തെ ഒരു സമഗ്ര സിദ്ധാന്തമാക്കുന്നതും അതിനെ സയൻസിന്റെ തലത്തിലേക്ക് ഉയർത്തുന്നതും. വൈരുദ്ധ്യാത്മക ഭൗതികവാദത്തെ വിശകലനത്തിനുള്ള ആയുധമാക്കിക്കൊണ്ടാണ് മാർക്സും എംഗൽസും മുതലാളിത്ത ഉല്പാദന വ്യവസ്ഥയെയും അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന നാശങ്ങളെയുമൊക്കെ അന്ന് വിലയിരുത്തിയത്.

       പ്രകൃതിയും ജീവജാലങ്ങളും തമ്മിൽ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നു. ഒരുവശത്ത് ജീവജാലങ്ങളുടെ നിലനില്പിന്റേതായ ആവശ്യകതകളും മറുവശത്ത് ഈ ആവശ്യങ്ങളെ നിറവേറ്റാൻ പറ്റാത്ത വിധത്തിൽ പ്രകൃതിയിലെ വിഭവങ്ങളുടെ ദാരിദ്ര്യവും. ഈ വൈരുദ്ധ്യം ജീവജാലങ്ങളെ നിലനില്പിനുവേണ്ടിയുള്ള  സമരത്തിലേക്ക് നയിക്കുന്നു; യോഗ്യമായവ നിലനിൽക്കുന്നു അല്ലാത്തവ നശിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാന പ്രക്രിയയായി ഡാർവിൻ വിശദീകരിച്ചത് ഇതിനെയാണ്. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങൾ പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിലനിൽക്കുമ്പോൾ മനുഷ്യൻ  മാത്രമാണ് പ്രകൃതിയിൽ ഇടപെട്ടുകൊണ്ട് അതിനെ തനിക്കനുകൂലമാക്കിത്തീർത്തുകൊണ്ട് നിലനിൽക്കുന്നത്. പ്രകൃതിയിലുള്ള ഈ ഇടപെടൽ മനുഷ്യൻ അദ്ധ്വാനത്തിലൂടെയാണ് നടത്തുന്നത്. മറ്റ് ജീവികളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്ന ഈ അദ്ധ്വാനം മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട നാൾ മുതൽ തന്നെ പ്രകൃതിയെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതായത് മനുഷ്യന്റെ വരവിന് ശേഷം പ്രകൃതി ഒരിക്കലും അതുവരെ ഉണ്ടായിരുന്ന പ്രകൃതി ആയിരുന്നിട്ടില്ല. അതുകൊണ്ട് തന്നെ 'പ്രകൃതിയിലേക്ക് മടങ്ങുക' എന്ന തരത്തിൽ കേവല പരിസ്ഥിതിവാദികൾ നടത്തുന്ന ആഹ്വാനം വിഡ്ഢികളുടെ സ്വർഗ്ഗത്തേക്കുള്ള യാത്രയല്ലാതെ മറ്റൊന്നുമായിരിക്കില്ല.
      
         മാർക്സ് അദ്ധ്വാനത്തെ വിശദീകരിച്ചത് 'പ്രകൃതിയാൽ ചുമത്തപ്പെട്ട മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ (metabolic) പ്രക്രിയയുടെ ഉപാധിയായിട്ടാണ്. മനുഷ്യന് പ്രകൃതിയിൽ നിലനിൽക്കുന്നതിനുള്ള പ്രകൃതിദത്തമായ ഉപാധിയാണ് അദ്ധ്വാനം. മാർക്സ് പറയുന്നു- "ഒന്നാമതായി, അദ്ധ്വാനം എന്നത്, മനുഷ്യൻ അവന്റെ പ്രവൃത്തിയിലൂടെ, അവനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ ഇടപെടുകയും അതിനെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഒരു പ്രക്രിയയാണ്.  അവൻ പ്രകൃതിയിലെ വസ്തുക്കളെ ഒരു പ്രകൃതിശക്തി എന്ന നിലയ്ക്ക് നേരിടുന്നു. അവൻ സ്വന്തം ആവശ്യങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ പ്രകൃതിയിലെ വസ്തുക്കളെ കയ്യടക്കുന്നതിനായി, തന്റെ ശരീരത്തിലുള്ള, കയ്യിലും കാലിലും തലയിലുമുള്ള, പ്രകൃതിശക്തിയെ ചലനാത്മകമാക്കുന്നു. ഈ നീക്കത്തിലൂടെ, അവൻ ബാഹ്യപ്രകൃതിയിൽ പ്രവർത്തിക്കുകയും അതിനെ മാറ്റിത്തീർക്കുകയും അതുവഴി സ്വയം മാറിത്തീരുകയും ചെയ്യുന്നു. അദ്ധ്വാനമെന്നത്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ചയാപചയ പ്രക്രിയയുടെ സാർവത്രികമായ ഉപാധിയാണ്, മനുഷ്യന്റെ എന്നെന്നെക്കുമുള്ള നിലനില്പിനുവേണ്ടി പ്രകൃതിയാൽ ചുമത്തപ്പെട്ട ഉപാധി. (മൂലധനം , 3 വാല്യം പേജ് 283, 290 )
             
            ഇവിടെ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. ഒന്ന് അദ്ധ്വാനം ഒരു പ്രക്രിയയാണ്. രണ്ട് അത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു ചയാപചയ പ്രക്രിയയാണ്. ഇത്തരത്തിലുള്ള പ്രക്രിയയിലെ ഒരു ഘട്ടം മാത്രമാണ് ഉല്പാദനം. അദ്ധ്വാനം ഉത്പാദനത്തിൽ അവസാനിക്കുന്നില്ലെന്നർത്ഥം. ഒരു ചയാപചയ പ്രക്രിയ എന്നനിലയിൽ അദ്ധ്വാനം പൂർണമാകുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവികമായ കൊടുക്കൽ വാങ്ങൽ പൂർണമാകുമ്പോഴാണ്‌. എന്നാൽ മനുഷ്യന്റെ നാളിതുവരെയുള്ള ഉല്പാദനപ്രക്രിയകൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്തിയെന്നും, മുതലാളിത്ത ഉല്പാദനക്രമത്തിൽ ഈ വിള്ളൽ ആഴത്തിലുള്ളതുമായി എന്നുമാണ് മാർക്സ് വിലയിരുത്തിയത്. അതായത്, മനുഷ്യൻ പ്രകൃതിയുമായി അവശ്യമുണ്ടായിരിക്കേണ്ട ചയാപചയ പ്രക്രിയയിൽവിള്ളൽ വീഴ്തുകവഴി തന്റെ സ്വന്തം നിലനില്പിനുതന്നെ തുരങ്കം വെച്ചതായാണ് മാർക്സ് നിരീക്ഷിച്ചത് .മാർക്സിസത്തിന്റെ പാരിസ്ഥിതിക വിമർശനത്തിന്റെ അടിസ്ഥാനം ചയാപചയ പ്രക്രിയയിൽ മനുഷ്യൻ വരുത്തിയ വിള്ളലിന്റെ പ്രശ്നമാണ് .

     മാർക്സ് ,തൻറെ ആദ്യകാല രചനകളുടെ സമയത്തുതന്നെ പ്രകൃതിയിൽ നിന്നും മനുഷ്യനുണ്ടാവുന്ന അന്യവൽക്കരണത്തെപ്പറ്റി തിരിച്ചറിയുന്നുണ്ട് .'1844 ലെ കയ്യെഴുത്തുപ്രതികളിൽ അദ്ധ്വാനത്തിന്റെ അന്യവൽകരണത്തെപ്പറ്റി മാർക്സ് പറയുന്നത് അദ്ധ്വാനത്തിന്റെ ഫലങ്ങളിൽനിന്നും,അദ്ധ്വാനപ്രക്രിയയിൽ നിന്നും , മനുഷ്യനെന്ന നിലയിൽ അവനിൽ നിന്ന് തന്നെയും തൊഴിലാളിക്കുണ്ടാകുന്ന അന്യവൽക്കരണത്തെപ്പറ്റിയാണ്‌.ഇത് അത്യന്തികമായും പ്രകൃതിയിൽ നിന്ന് തന്നെയുള്ള അവന്റെ അന്യവൽക്കരണമായിട്ടാണ് മാർക്സ് വിലയിരുത്തിയത്. മാർക്സ് പറയുന്നു :"മനുഷ്യൻറെ സാർവ്വജനീനത മൊത്തം പ്രകൃതിയേയും അവന്റെ അജൈവ ശരീരമാകുന്ന പ്രായോഗികപ്രവൃത്തിയുടെ സാർവ്വജനീനതയാണ് (a )അവൻറെ ജീവിതമാർഗ്ഗമെന്നനിലയ്ക്കും (b )അവൻറെ പ്രവൃത്തികൾക്കുള്ള പദാർത്ഥം അല്ലെങ്കിൽ വസ്തു അല്ലെങ്കിൽ ഉപകരണം എന്ന നിലയ്ക്കും.മനുഷ്യശരീരത്തിനു  പുറത്തുള്ള പ്രകൃതി മനുഷ്യൻറെ അജൈവ ശരീരമാണ് .മനുഷ്യൻ പ്രകൃതിയിൽ നിന്നു ജീവിക്കുന്നു ,അതായത് പ്രകൃതിയാണ് അവൻറെ ശരീരം ;അവൻ നശിക്കാതിരിക്കണമെങ്കിൽ അതുമായി നിരന്തരമായ സംവേദനം നിലനിർത്തേണ്ടതുണ്ട് .മനുഷ്യൻറെ ശാരീരികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം പ്രകൃതി അതുമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ ,എന്തുകൊണ്ടെന്നാൽ മനുഷ്യൻ പ്രകൃതിയുടെ തന്നെ ഭാഗമാണ്.(മാർക്സ്  Economic and Philosophical manuscripts of 1844).  ഇതൊരു ഉദാത്തമായ സങ്കൽപ്പമാണ്.മനുഷ്യനും അവന്റെ ബാഹ്യപ്രകൃതിയും തമ്മിലുള്ള അല്ലെങ്കിൽ ജൈവശരീരവും അജൈവശരീരവും തമ്മിലുള്ള ബന്ധം നിലനിർത്തുന്നത് നിലനിൽപ്പിനായുള്ള ഉൽപാദനത്തിലൂടെയാണെന്നാണ് മാർക്സിന്റെ നിരീക്ഷണം.ഇത്തരത്തിലുള്ള ഉത്പാദന പ്രക്രിയ മനുഷ്യത്വത്തിന്റെ തന്നെ പുനരുൽപാദനമാണ്.കാരണം പ്രകൃതിയുമായുള്ള ചയാപചയ പ്രക്രിയയിൽ വിള്ളൽ വീഴ്ത്താതെ അതിനെ സാർവ്വത്രീക ഉപാധിയായി തന്നെ അത് നിലനിർത്തുന്നു.

        ഇവിടെ ഒരു കാര്യം പ്രത്യേകമായി സൂചിപ്പിക്കേണ്ടിയിരിക്കുന്നു.മാർക്സിസത്തിനെതിരെയുള്ള ഒരു വിഭാഗം പരിസ്ഥിതി വാദികളുടെ വിമർശനം മനുഷ്യനുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് യുവ മാർക്സ് പറയുന്നുണ്ടെങ്കിലും പിന്നീട് അതിനെപ്പറ്റി മാർക്സ് ഒന്നും പറയുന്നില്ല എന്നുള്ളതാണ്.യുവമാർക്സും വയസ്സൻ മാർക്സും എന്ന വേർതിരിവിനപ്പുറം മാർക്സിസം ഒരു ശാസ്ത്രം എന്ന നിലയ്ക്ക് വികസിക്കുന്നതായാണ് മാർക്സിന്റെയും ഏംഗെൽസിന്റെയും കൃതികളിൽ നിന്ന് നമുക്ക് മനസിലാവുക.മാർക്സ് ആദ്യകാലത്തെഴുതിയ കൃതികളിലെ കാഴ്ചപ്പാടുകളുടെ കൂടുതൽ വികസിച്ചതും ആഴത്തിലുള്ളതും സമഗ്രവുമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കൃതികളിലുള്ളതും.പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി മാർക്സ് 1844 വിലയിരുത്തിയ കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ 'മൂലധന'ത്തിലും മറ്റും കൈകാര്യം ചെയ്യുന്നുണ്ട്.മേൽപ്പറഞ്ഞ ചയാപചയ പ്രക്രിയയിലെ വിള്ളലിന്റെ സങ്കല്പം മാർക്സ് വിശദീകരിക്കുന്നത് 'മൂലധന'ത്തിലാണ്.

      മാർക്സിന്റെ കാലഘട്ടത്തിലെ മുതലാളിത്ത രീതിയിലുള്ള കൃഷിയും അതുമായി ബന്ധപ്പെട്ട് മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കുണ്ടാകുന്ന മാറ്റവും മണ്ണിൽ നിന്ന് അധ്വാനിക്കുന്നവർ അന്യവൽക്കരിക്കപ്പെടുന്നതുമെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവീകമായ കൈമാറ്റത്തിന്റെ തകർച്ചയുടെ പ്രശ്നമായാണ് മാർക്സ് വിലയിരുത്തിയത്.മുതലാളിത്തത്തിന്റെ ഉദയത്തിനു മുമ്പ് , ഫ്യൂഡൽ ഭൂസ്വത്ത് നിലനിന്നിരുന്നപ്പോൾ തന്നെയും,ഭൂമിക്കു മേലുള്ള ആധിപത്യം നിലനിന്നിരുന്നു.സ്വകാര്യ സ്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു സ്വഭാവമായിട്ടാണ് ഈ ആധിപത്യത്തെ മാർക്സ് മനസ്സിലാക്കിയത്.വൻകിട ഭൂസ്വത്ത് കാരണം ധാരാളം പേർ ഭൂമിയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും അവർ വളർന്നു വരുന്ന വ്യവസായത്തിന്റെ ചൂഷണോപകരണങ്ങളായി പരിണമിക്കുന്നുവെന്നും മാർക്സ് കണ്ടെത്തി.പ്രകൃതിയുടെ നാശത്തിനു കാരണമായ സ്വകാര്യസ്വത്തിന്റെയും പണത്തിന്റെയും ലോകം വെറുക്ക പ്പെടേണ്ടതാണെന്നും കേവലം സമ്പത്താക്കി മാറ്റപ്പെട്ട ആകാശത്തിലെ പറവകളും വെള്ളത്തിലെ മത്സ്യങ്ങളും മണ്ണിലെ ചെടികളുമെല്ലാം മോചിക്കപ്പെടെണ്ടാതുണ്ടെന്നു മാർക്സ് പറഞ്ഞു.സ്വകാര്യ സ്വത്ത് എവിടെയെല്ലാമുണ്ടോ അവിടെയൊക്കെ യഥാർത്ഥ ഉത്പാദകർ അന്യവൽക്കരിക്കപ്പെടുകയാണെന്നും കൃഷിയിടങ്ങളിലും ഫാക്റ്ററിയിലും ഇത് നടക്കുന്നുവെന്നു മാർക്സ് മനസ്സിലാക്കി.വൻകിട കൃഷിത്തോട്ടങ്ങളിലെ സ്വകാര്യ സ്വത്തിന്റെ നിർമ്മാർജ്ജനവുമായി ബന്ധപ്പെടുത്തിയാണ് മാർക്സ് ഉത്പാദകരുടെ കൂട്ടായ്മ എന്ന സങ്കല്പം ആദ്യമായി 1844 ലെ കയ്യെഴുത്തു പ്രതികളിൽ അവതരിപ്പിക്കുന്നത്.കമ്മ്യൂണിസ്റ്റു വ്യവസ്ഥയിലെ ഉല്പാദനത്തിന്റെ അടിത്തറയായി ഈ ഉല്പാദക കൂട്ടായ്മാ സങ്കല്പ്പത്തെ മാർക്സ് പിന്നീട് വികസിപ്പിക്കുന്നുണ്ട്.
         തൊഴിൽവിഭജനത്തിന്റെ ചരിത്രപരമായ പ്രക്രിയയിൽ ഉരുത്തിരിഞ്ഞു വന്ന,നഗരവും നാട്ടിൻ പുറവും തമ്മിലുള്ള വൈരുദ്ധ്യത്തെയും പരിസ്ഥിതിയുടെ നശീകരണവുമായി ബന്ധപ്പെടുത്തി മാർക്സ് വിശകലനം ചെയ്യുന്നുണ്ട്.നഗരങ്ങളിലെ വർദ്ധിതമായ ജനസംഖ്യയും അതുവഴിയുണ്ടാകുന്ന മാലിന്യങ്ങളുടെ വർദ്ധനവും വായുമലിനീകരണമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും മാർക്സ് പരിശോധിക്കുന്നുണ്ട്.വ്യവസായത്തെ കൃഷിയുമായി ബന്ധപ്പെടുത്തുക വഴി ഗ്രാമങ്ങളിലേയ്ക്ക് നഗരത്തിലെ ജനങ്ങളുടെ പുനർ വിന്യാസം സാധ്യമാക്കി നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യത്തെ പ്രായോഗികമായി പരിഹരിക്കാമെന്ന് മാർക്സ് വിലയിരുത്തി.മുതലാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രമേ നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യത്തിന് നിലനിൽപ്പുള്ളൂവെന്നും ,  കമ്യൂണിസ് ജീവിതക്രമത്തിന്റെ ഏറ്റവും ആദ്യത്തെ ഉപാധി നഗരവും നാട്ടിൻപുറവും തമ്മിലുള്ള വൈരുദ്ധ്യം ഇല്ലായ്മ ചെയ്യലാണെന്നും മാർക്സും ഏംഗെല്സും വ്യക്തമാക്കുകയുണ്ടായി.

           വൻകിട കൃഷിയിലൂടെ ഭൂമിയുടെ ഫലഭൂയിഷ്ഠത എങ്ങിനെയാണ് നഷ്ടമാവുന്നത് എന്ന് ചൂണ്ടിക്കാണിച്ച ജർമ്മൻ കെമിസ്റ്റ് ജെസ്റ്റസ് വോണ്‍ലീബിഗ്‌ ന്റെ പഠനങ്ങളെ മാർക്സ് ഗൗരവപൂർവ്വം പഠിക്കുകയുണ്ടായി.രാസവളപ്രയോഗം ഇനിയും വികസിപ്പിചിട്ടില്ലായിരുന്ന അക്കാലത്ത് , ഗ്രാമങ്ങളിലെ കാർഷികോൽപ്പന്നങ്ങളെ നിരന്തരം നഗരങ്ങളിലേയ്ക്ക് കയറ്റിയയക്കുകയും പകരം കൃഷിഭൂമിയിൽ കുറഞ്ഞു വരുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്ക് പരിഹാരം കാണാതിരിക്കുകയും ചെയ്യുക വഴി മുതലാളിത്ത വൻകിടകൃഷി മണ്ണിനെ കൊള്ളയടിക്കുകയാണെന്നാണ് ലീ ബിഗ്‌ കണ്ടെത്തിയത്.ഇത്തരത്തിലുള്ള കൃഷിരീതി മണ്ണിൽ നിന്നെടുക്കുന്നത് മണ്ണിന് തിരികെ  കൊടുത്തിരിക്കുന്നതു വഴി  മണ്ണിന്റെ  പോഷണ ചക്രത്തെ തകർക്കുന്നുവെന്നും  അദ്ദേഹം വിലയിരുത്തുകയുണ്ടായി . ഈ പഠനങ്ങളെ  മുതലാളിത്ത  ഉത്പാദന വ്യവസ്ഥയ്കെതിരെയുള്ള വിമർശനങ്ങളെ  കൂടുതൽ  കരുത്തുറ്റതാക്കാൻ  മാർക്സ് ഉപയോഗപ്പെടുത്തി .
            മുതലാളിത്ത  ഉത്പാദനവ്യവസ്ഥയ്ക്കു കീഴിൽ   വൻകിട വ്യവസായവും വൻകിടകൃഷിയും ചേർന്ന് തൊഴിലാളിയെയും മണ്ണിനേയും സമാനമായാണ് ചൂഷണം ചെയ്യുന്നതെന്നു  മാർക്സ്  ചൂണ്ടിക്കാട്ടി ."വൻകിട ഭൂസ്വത്ത് കാർഷികജനതയുടെ  സംഖ്യയെ ക്രമാതീതമായി  കുറയ്ക്കുകയും  അവരെ  വൻനഗരങ്ങളിൽ കുത്തിനിറയ്ക്കപ്പെട്ട  അനുദിനം  പെരുകുന്ന  വ്യവസായിക  ജനതയ്ക്കെതിരെ  നിറുത്തുകയും  ചെയ്യുന്നു . ഈ  വിധത്തിൽ  സ്വതന്ത്രമായ സാമൂഹ്യ ചയാപാചയ പ്രക്രിയയിൽ , വിള്ളൽ വീഴ്ത്തുന്നതിന് ആക്കം കൂട്ടുന്നതിനുള്ള സാഹചര്യമുണ്ടാകുകയും  ചെയ്യുന്നു ."(മാർക്സ്  മൂലധനം വാല്യം3 949-50) 
        "മുതലാളിത്ത ഉത്പാദനം വൻകേന്ദ്രങ്ങളിൽ  ജനങ്ങളെ  സമാഹരിക്കുന്നു . അങ്ങിനെ  നാഗരിക ജനസംഖ്യയിൽ നിരന്തര  വര്ധനവുണ്ടാകുന്നു. ഇതിനു  രണ്ടു ഫലങ്ങളുണ്ട് . ഒരുവശത്തു  അതു സമൂഹത്തിന്റെ  ചരിത്രപരമായ  ചാലകശക്തികളെ  ഒരിടത്തായി  കേന്ദ്രീകരിക്കുന്നു ,മറുവശത്ത്  മനുഷ്യനും ഭൂമിയും  തമ്മിലുള്ള  ചയാപചയ പ്രക്രിയയെ  താറുമാറാക്കുന്നു .അതായതു ഭക്ഷണത്തിന്റെയും  വസ്ത്രത്തിന്റെയും രൂപത്തിൽ മനുഷ്യൻ  മണ്ണിൽ നിന്ന് എടുത്ത, മണ്ണിന്റെ  ഘടകങ്ങളെ, തിരികെ  മണ്ണിനു  കൊടുക്കുന്നതിനെ അത് തടയുന്നു .അങ്ങിനെ, മണ്ണിന്റെ  നീണ്ടുനില്ക്കാവുന്ന  ഫലഭൂയിഷ്ടിക്കായുള്ള  പ്രകൃതിദത്ത  ഉപാധിക്ക് തടസ്സങ്ങൾ  ഉണ്ടാക്കുന്നു .......അതുകൊണ്ട് , മുതലാളിത്ത  ഉല്പാദനം,സമ്പത്തിന്റെ യഥാർത്ഥ  ഉറവിടങ്ങളായ മണ്ണിനേയും തൊഴിലാളിയേയും  ഒരേസമയം  തുരങ്കം വച്ചുകൊണ്ട് ഉത്‌പാദനത്തിന്റെ സാമൂഹ്യപ്രക്രിയക്കുള്ള  ടെക്നിക്കുകൾ വികസിപ്പിക്കുക  മാത്രമാണ്  ചെയ്യുന്നതു...." (മാർക്സ്  മൂലധനം വാല്യം1 637-38)     

          മണ്ണിന്റെ  നഷ്ടപെടുന്ന  ഫലഭൂയിഷ്ടി  വീണ്ടെടുക്കുന്നതിനു  നഗരത്തിന്റെ  വിസര്ജ്യങ്ങളെ  ഉപയോഗപെടുത്താമെങ്കിലും മുതലാളിത്ത ഉത്‌പാദന വ്യവസ്ഥയിൽ വമ്പിച്ച  പണചിലവുള്ള  വേയിസ്റ്റു  നിർമാർജന  പദ്ധതികളിലൂടെ  അതിനെ  പാഴാക്കി കളയുകയും അത് ക്രമേണ പ്രകൃതിയ്ക്ക്  തന്നെ ഹാനികരമാവുകയും  ചെയ്യുന്നു . ഈ  പ്രശ്നവും മാർക്സ് ചൂണ്ടിക്കാണിക്കുന്നുണ്ട് . ചുരുക്കത്തിൽ , മുതലാളിത്ത ത്തിനു  കീഴിലുള്ള  ഉത്പാദനം അത് വ്യവസായികമായും  കാർഷികമായും  പ്രകൃതിയുമായുള്ള മനുഷ്യന്റെ ജൈവികബന്ധത്തെ താറുമാറക്കുന്നു . നിയന്ത്രണമില്ലാത്ത  ഉത്പാദനം ഒരു വശത്ത് മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ  തന്നെ പ്രതിസന്ധികൾ  സൃഷ്ടിക്കുമ്പോൾ  മറുവശത്ത് പ്രകൃതിയിലും അത് പ്രതിസന്ധികൾ  സൃഷ്ടിക്കുന്നു .'ഒരു  നിശ്ചിത  സാമൂഹ്യരൂപത്തിനുള്ളിൽ  നിന്ന്കൊണ്ട്, അതിലൂടെ വ്യക്തികൾ  പ്രകൃതിയെ  കൈവശപ്പെടുത്തുന്നതാണ് എല്ലാ  ഉത്‌പാദനവും' എന്ന് മാർക്സ് സൂചിപ്പിക്കുന്നു .എന്നാൽ മുതലാളിത്ത ക്രമത്തിൽ ഈ കൈവശപ്പെടുത്തലിന് നിയന്ത്ര ണങ്ങളില്ല എന്നുമാത്രമല്ല  മൂലധനത്തിന്റെ  യുക്തികളാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന  ഒന്നാണ്  താനും .മൂലധനം  ലാഭേച് ഛയിൽ  മാത്രം കേവലമായി  ഊന്നുന്നതിനാൽ മുതലാളിത്ത  വ്യവസ്ഥകളിൽ  നിന്നുകൊണ്ട് മൂലധനവും  ചരക്കുല്പാദനവും  ചേർന്ന്  പ്രകൃതിയ്ക്ക്  വരുത്തിത്തീ ർക്കുന്ന നാശങ്ങൾക്ക്  അറുതിവരുത്താൻ  സാദ്ധ്യമല്ലെന്ന  തിരിച്ചറിവിൽ  നിന്നാണ്  ഉത്പാദക  കൂട്ടായ്മയുടെ  അഥവാ  കമ്മ്യൂണ്‍  ഉത്‌പാദനത്തിന്റെ സങ്കല്പം  മാർക്സ് വികസിപ്പിക്കുന്നത്.

         മാർക്സിന്റെ സങ്കല്പമനുസരിചു  സ്വതന്ത്ര മനുഷ്യവികാസത്തെ ഉറപ്പുവരുത്തുന്ന  തരത്തിലാണ് കമ്മ്യൂണ്‍  ഉത്പാദക ക്രമത്തിൽ അഥവാ ഉത്പാദകകൂട്ടായ്മയിൽ ഉത്പാദനം  നടക്കുക .ബൃഹത്തായ സാമൂഹ്യപദ്ധതികളുടെ അടിസ്ഥാനത്തിൽ ഭരണകൂടത്തിന്റെയോ,കമ്പോളത്തിന്റെയോ ,കൂലിയുടെയോ ,അദ്ധ്വാനത്തിന്റെയോ ഒന്നും  വർഗ്ഗപരമായ ഇടപെടലുകളില്ലാതെ  ഓരോരുത്തരും ഉത്പാദകരാവുകയും അവരുടെ സ്വതന്ത്ര ഉല്പാദകകൂട്ടായ്മ, മുതലാളിത്തം മനുഷ്യനിൽ  നിന്നും  അന്യവല്ക്കരിച്ച  എല്ലാത്തിനേയും  പുനസ്ഥാപിക്കുകയും  ചെയ്യുന്നു .ഉല്പാദകരും ഉല്പാദനോപാധികളും  തമ്മിലും  മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള അന്യവല്ക്കരണത്തെ  ഇല്ലായ്മ  ചെയ്തുകൊണ്ട് ഓരോരുത്തരും  സമ്പത്തുല്പാദനത്തിൽ നേരിട്ട്  പങ്കാളികളാവുകയും  അതിനായി ഉല്പാദനോപാധികളെ  സ്വതന്ത്രമായി  വിനിയോഗിക്കുകയും  ചെയ്യുന്നു .
അവിടെ മുതലാളിത്ത സ്വത്തിന്  പകരം  സ്വത്തിന്റെ  തന്നെ  പ്രാങ്  രൂപമായ  കമ്മ്യൂണ്‍ സ്വത്തിന്റെ ഉയർന്ന രൂപം സ്ഥാപിതമാവുകയും മുതലാളിത്ത  ഉത്പാദനത്തിന് പകരം സഹകരണാടിസ്ഥാനത്തിലുള്ള ഉല്പാദനം നടക്കുകയും ചെയ്യും.സ്വകാര്യ സ്വത്തു  ഇല്ലായ്മ ചെയ്യുന്നതോടെയാണ് ഇത്തരത്തിലുള്ള  ഒരു  ഉല്പാദക കൂട്ടായ്മയ്ക്ക്  അടിത്തറയുണ്ടാവുന്നത്.ഈ  പുതിയ  കൂട്ടായ്മ  എന്ഗ്ഗൽസിന്റെ  ഭാഷയിൽ  പറഞ്ഞാൽ 'ഒരു  ചരക്കെന്ന  നിലയിൽ നിന്നു മനുഷ്യന്റെ അദ്ധ്വാനശക്തിയെ  വിമോചിപ്പിക്കുന്നു.'സ്വാഭാവികമായും  ഇത്തരമൊരു വിമോചനം സാദ്ധ്യമാകണമെങ്കിൽ ഉല്പാദകർ ഉല്പാദനോപാധികളുടെ  ഉടമസ്ഥരായെ  മതിയാവു .

        തൊഴിലാളികളുടെ സഹകരണസ്വത്തായി ഉല്പാദനത്തിന്റെ ഭൗതികോപാധികൾ മാറ്റപ്പെടുമ്പോൾ കമ്മ്യൂണിന്റെ സ്വത്തു എല്ലാവരുടേയും  സ്വത്തായി തീരുന്നു.കൂട്ടായ്മ പ്ലാനിങ്ങിന്റെയും  നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഉല്പാദനം നിയന്ത്രിക്കപ്പെടുമ്പോൾ ഉല്പാദനോപാധികളിന്മേൽ മാത്രമല്ല ഉല്പന്നങ്ങളുടെ  വിതരണത്തിനും  നിയതമായ സാമൂഹ്യ നിയന്ത്രണമുണ്ടാവുന്നു. ഇവിടെ ഓരോ തൊഴിലാളിയും അഥവാ ഉല്പാദകരും അവരോരുടെ അദ്ധ്വാനഫലത്തിന്റെ ഉടമകളാവുന്നത്,മൊത്തം  ഉല്പാദകരുടേയും അദ്ധ്വാനഫലം എല്ലാവരും ഉത്പാദകരായ,മുഴുവൻ  സമൂഹത്തിന്റെതായി മാറുമ്പോഴാണ്‌.... മൊത്തത്തിലുള്ള  അദ്ധ്വാനഫലത്തിൽ  ഒരു വിഹിതം ഓരോ വ്യക്തിഗത  ഉല്പാദകർക്കും അവരുടെ  ഉപഭോഗത്തിനായി കൊടുക്കുന്നു.ഒരു വിഹിതം ഉല്പാദനോപാധികളുടെ പുനസ്ഥാപനത്തിനും അവയുടെ  വർദ്ധനവിനുമായി  വിനിയോഗിക്കപ്പെടുന്നു .മറ്റൊരു വിഹിതം  ഉത്പാദനത്തിനും ഉപഭോഗത്തിനുമുള്ള റിസർവ്  ഫണ്ടായി വീതിക്കപെടുന്നു. ഈ വിധത്തിലാണ്  കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലെ ഉല്പാദനവും ഉപഭോഗവും നടക്കുക. ഇതിൽ ഉത്പാദനോപാധികളുടെ  പുനസ്ഥാപനവും  അവയുടെ വർദ്ധനവും ലാക്കാക്കിയുള്ള അദ്ധ്വാനഫലത്തിന്റെ വിനിയോഗം  പരിസ്ഥിതിപരമായി  വളരെ  പ്രധാനപ്പെട്ട  ഒന്നാണ് . മുതലാളിത്തം  മണ്ണിനെ  ഉത്പാദന  ഉപാധിയായി  കാണുനില്ല. എന്നാൽ  മാർക്സിസം  മണ്ണിനെ ഒരു നിർണായക ഉത്പാദന ഉപാധിയായി  കാണുന്നു. മണ്ണിന്റെ  വീര്യം തിരിച്ചു കൊണ്ടു വരുന്ന പോഷണ ചക്രത്തിന്റെയും  പ്രകൃതിയും  മനുഷ്യനും  തമ്മിലുള്ള ചയാപചയ  പ്രക്രിയയിൽ വിള്ളൽ  ഇല്ലാതെയുള്ള അനസ്യൂതമായ  നിലനില്പ്പിന്റെയും താൽപര്യാർത്ഥമാണ് ഉല്പാദനോപാധികളുടെ  പുനസ്ഥാപനത്തിനായി കമ്യൂണിസ്റ്റ് വ്യവസ്ഥ ഒരു വിഹിതം  ചിലവാക്കുന്നതു.ഈ  അർത്ഥത്തിൽ  മാർക്സിസം വിഭാവന  ചെയ്യുന്ന  കമ്യൂണിസ്റ്റ് ലോകം  മാത്രമാണ്  യഥാർത്ഥത്തിൽ പരിസ്ഥിതിയെ എല്ലാതരത്തിലും  പരിഗണിക്കുന്നതു  എന്നു  കാണാം.